18 June 2011

വിദ്യാഭ്യാസ വിവാദം

2


ജൂണില്‍ വിദ്യാലയങ്ങള്‍ തുറന്നയുടനെ തന്നെ വിദ്യാഭ്യാസമേഘലയില്‍ വിവാദങ്ങളും തുടങ്ങി. ഇത് കൊല്ലം തോറും നടക്കാറുള്ള പതിവ് കലാപരിപാടിയാണെങ്കിലും ഇത്തവണ പുതിയ സര്‍കാറിന്‍റെ പ്രവേശനോല്‍സവം കൂടിയായപ്പോള്‍ വിവാദത്തിന്` ചൂട് കൂടി.  വിദ്യാഭ്യാസ മന്ത്രിയാണ്` ആദ്യം വെടി പൊട്ടിച്ചത് ! 'വിദ്യാഭ്യാസരംഗത്ത് കോര്‍പറേറ്റുകള്‍ക്ക് അവസരം നല്കും'. വിവാദമായപ്പോള്‍ വാ(നാ)ക്കുപിഴയെന്ന് പറഞ്ഞ് മന്ത്രി വിഴുങ്ങി. സേവനമേഖലകള്‍ കുത്തക ഭീമന്‍മാര്‍ക്ക് തീരെഴുതാന്‍ വ്യഗ്രത കാണിക്കുന്ന ഭരണകൂടം വിദ്യാഭ്യാസം എന്തിന്` നല്‍കാതിക്കണം ? 


തൊട്ടുപിന്നാലെ വന്ന സി ബിഎസ് സി സ്കൂളുകള്ക്ക് എന്‍ ഒ സി നല്‍കാനുള്ള തീരുമാനം അതിലേറെ വിവാദമായി ! ഭരണപക്ഷ അനുകൂല സംഘടനകള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി ! വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ടിയുടെ വിദ്യാര്‍ത്ഥിസംഘടന പ്രത്യക്ഷ സമരപരിപാടള്‍ നടത്തി..! ഇടതും വലതും അധ്യാപകസംഘടനകള്‍ പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന നടപടിക്കെതിരെ പ്രതിഷേധിച്ചു.
ആറാം പ്രവൃത്തി ദിനത്തില്‍ നടത്തിയ പരിശോധനയില്‍ സര്‍കാര്‍ - എയ്ഡഡ് സ്കൂളുകളില്‍ കണ്ടെത്തിയ കുട്ടികളുടെ കുറവും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വര്‍ധനവും സൂചിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസ മേഘല തകര്‍ച്ച നേരിടുന്നു എന്നാണ്. സ്വകാര്യമേഘലയില്‍ പുതിയ വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് ഈ തകര്‍ച്ചക്ക് വേഗം കൂട്ടുമെന്നത് നിസ്തര്‍ക്കമാണ്.  അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പെരുകുന്നതോടെ സര്‍കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടിവരും, അതോടെ വിദ്യാഭ്യാസം പൈസ കൊടുത്താല്‍ മാത്രം കിട്ടുന്ന വസ്തുവായി മാറും. അല്ലെങ്കിലും പൈസയുള്ളവന്‍ പഠിച്ചാല്‍ മതി എന്നൊരു വരേണ്യവര്‍ഗ നീതിസാരം പലരുടേയും ഉള്ളിലുണ്ട് ! 14 വയസ് വരെ സൌജന്യ വിദ്യാഭാസം കുട്ടികളുടെ അവകാശമാണെന്ന് കേന്ത്ര വിദ്യാഭ്യാസ അവകാശ നിയമം പ്രഖ്യാപിച്ചിട്ടുണ്ട്.  പാവപ്പെട്ടവന്` പല മേഖലകളിലും ധാരാളം അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടല്ലോ.. കൂട്ടത്തില്‍ ഇതും കൂടിയാവട്ടെ..! 

പല അധ്യാപകരും സര്‍കാര്‍ ശംബളം പറ്റുന്നവരും രാഷ്ട്രീയ പാര്‍ടികളുടെ ചെറുതും വലുതുമായ നേതാക്കളും തങ്ങളുടെ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിലാണ്` പഠിപ്പിക്കുന്നത് !  മക്കളെ സ്വകാര്യവിദ്യാലയത്തിലേക്കയക്കുന്ന അധ്യാപകര്‍ക്ക് അംഗത്വം നല്‍കുകയില്ലെന്ന് ഇടതുപക്ഷ അധ്യാപക സംഘടനക്ക്  പ്രഖ്യാപിക്കേണ്ടിവന്നത് അത് വ്യാപകമായതുകൊണ്ടാണ്` .
പൊതുവിദ്യാഭ്യാസം തകരുന്നു/തകര്‍ക്കുന്നു എന്ന് മുറവിളി  കൂട്ടുന്നവര്‍ സ്വന്തം കാര്യത്തില്‍ എതിര്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.   ഇതെന്തുകൊണ്ടാണെന്ന തിരിച്ചറിവ് പൊതുജനങ്ങള്‍ക്കുണ്ട്. 


മറ്റൊരു വിവാദമുണ്ടായത്  'സ്വാശ്രയ'ത്തിലാണ്. ആരൊഗ്യമന്ത്രിയുടെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ സീറ്റ് വാങ്ങിയതുമായി  ബന്ധപ്പെട്ടാണ്` തര്‍ക്കം തുടങ്ങിയത്. പിന്നെ വിദ്യാഭ്യാസമന്ത്രിയുടെ മകന്‍റേയും ഡി വൈ എഫ് ഐ നേതാവിന്‍റെ മകളുടെയും സീറ്റുകളും വിവാദമായി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വെട്ടിലായി. എന്‍ ആര്‍ ഐ കാരനല്ലാത്ത പാര്‍ടി നേതാവ് എന്‍ ആര്‍ ഐ സീറ്റ് കരസ്ത്ഥമാക്കിയത് കൂടുതല്‍ വിവാദമായി. ഒടുവില്‍ മൂന്ന്പേര്‍ക്കും ധാര്‍മികതയുടെ പേര്‌ പറഞ്ഞ് സീറ്റ് ഉപേക്ഷിക്കേണ്ടി വന്നു.  വാങ്ങുംബോള്‍ ഇല്ലാത്ത ധാര്‍മികത പരസ്യവിവാദമായപ്പോള്‍ എങ്ങനെയുണ്ടായി എന്നാരും ചോദിച്ചുപോകരുത്. 

പാര്‍ടിക്കാരായ നേതാക്കന്‍മാരൊക്കെ ഇങ്ങനെ ധാര്‍മികത പാലിക്കാന്‍ തുടങ്ങിയാല്‍ മക്കളുടെ പഠനം പെരുവഴിയിലാവില്ലേ ? ഇവരും മക്കളുടെ അച്ഛന്‍മാരല്ലെ ?!  അത് നമ്മള്‍ മനസിലാക്കേണ്ടേ...!? 
ഇതോടെ മിക്ക സ്വാശ്രയ സ്ത്ഥാപനങ്ങളിലും 50:50 എന്നത് അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന രഹസ്യം പരസ്യമായി,  സ്വശ്രയത്തെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന സത്യം അനാവൃതമായി. സ്വാശ്രയസമവാക്യം 50:50 എന്നത് 50+50 ആയി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്വാശ്രയ മാനേജ്മെന്‍റുകള്‍ (പ്രത്യേകിച്ചും ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍) സര്‍കാറിന്` വഴങ്ങുമെന്ന് തോന്നുന്നില്ല, തിരിച്ച് സര്‍കാര്‍ മാനേജ്മെന്‍റുകള്‍ക്ക് വഴങ്ങുന്നതാണ്` നാം കാണാന്‍ പോകുന്നത്..! മന്ത്രി പറഞ്ഞ പോലെ അലാവുദ്ദീന്‍റെ അത്ഭുതവിളക്കൊന്നും കയ്യിലില്ലാത്ത സര്‍കാര്‍ എന്ത് ചെയ്യാന്‍ ? അല്ലേ !?
കുടത്തില്‍ നിന്ന് തുറന്നു വിട്ട ഭൂതത്തെ തിരിച്ച് കുടത്തിലടക്കാനുള്ള വിദ്യ ഇനി ആരുടെ കയ്യിലാണാവോ...?!   

   

2 comments:

  1. ഒരു രാജ്യത്തെ പാവപ്പെട്ട പൌരന്മാരില്‍ പഠിക്കാന്‍ കഴിവുള്ളവര്‍ക്ക് വന്‍ ചിലവു വരുന്ന പ്രൊഫണല്‍ വിദ്യാഭ്യാസം സൌജന്യമായി കൊടുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയല്ല എന്നതാണ് ഇന്ന് ഉയര്‍ന്നു വന്നിരിക്കുന്ന പുതിയ സദാചാരം. അതിനുള്ള ചിലവ് സാമ്പത്തികശേഷിയുള്ളവര്‍ക്കേ സ്വയം വഹിക്കാന്‍ കഴിയൂ. അതിനാല്‍ അവര്‍ മാത്രം വിദ്യ അഭ്യസിച്ചാല്‍ മതിയെന്നതാണ് പുതിയ നയം. അപ്പോള്‍ പുതിയ മാര്‍ഗമായി ഉരുത്തിരിഞ്ഞു വരുന്നതാണ് സ്വാശ്രയ വിദ്യാഭ്യാസം. മത ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തെക്കാളും വിഭവശേഷിയുള്ളവരാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ നിക്ഷേപങ്ങളില്‍ നിന്നും പിന്‍ തിരിയുമ്പോള്‍ മതന്യൂനപക്ഷത്തിന് ലഭിച്ച ന്യൂനപക്ഷാവകാശങ്ങളുടെ മറപിടിച്ച് സ്വാശ്രയസ്ഥാപനങ്ങള്‍ കച്ചവടശാലകളാക്കി മാറ്റുന്നു. ഇവിടെ ആര്‍ക്കും ഇതിനു പരിഹാരം കാണാന്‍ സാധ്യമല്ല, പകരം അനുഭവിക്കുക എന്ന ഗതി മാത്രമാണുള്ളത്. കാലാന്തരത്തില്‍ എല്ലാ പ്രൊഫഷണല്‍ തൊഴില്‍ മേഖലകളും ന്യൂനപക്ഷത്തിന്റെ കുത്തകയായി മാറും. ഹിന്ദുക്കളിലെ സവര്‍ണരും ക്രൈസ്തവരും മുസ്ലീങ്ങളും അങ്ങനെ ജീവിക്കട്ടെ. പണമില്ലാത്ത ആദിവാസി-ദലിത- അവര്‍ണ ഭൂരിപക്ഷം വായില്‍ വിരലിട്ടു നടക്കട്ടെ, അല്ലാതെന്തു ഗതി !?

    ഓ.ടോ :- പ്രൊഫഷണല്‍ വിദ്യാഭാസ കച്ചവടത്തില്‍ ആര്‍ത്തി വളരെ കുറച്ച് ഒരുമാതിരി ന്യായമായ തോതില്‍ പെരുമാറാന്‍ എം.ഇ. എസ്സിനു കഴിയുന്നു. എന്നാല്‍ കച്ചവടത്തിന്റെ ബലതന്ത്രത്തില്‍ മാത്രം വിശ്വസിക്കുന്ന ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകുന്നില്ല.

    ReplyDelete